പ്രണയസാഫല്യം: ഇൻഡോർ താരം മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും തിരുവനന്തപുരത്ത് വിവാഹിതരായി
തിരുവനന്തപുരം:
സോഷ്യൽ മീഡിയയിലെ വൈറൽ താരവും നടിയുമായ മൊണാലിസ ഭോസ്ലെയും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിന്റെ മണ്ണിൽ ഒന്നായി. പ്രയാഗ്രാജ് കുംഭമേളയിലെ വീഡിയോയിലൂടെ ആഗോള ശ്രദ്ധ നേടിയ ഇൻഡോർ സ്വദേശിനി മൊണാലിസ, വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്.
ശ്രീനാരായണ ഗുരുവിന്റെ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയാണ് വിവാഹത്തിനായി ഈ ഇടം തിരഞ്ഞെടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സാക്ഷികളായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ വിവാഹത്തിൽ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
പ്രണയം മുതൽ പോലീസ് സ്റ്റേഷൻ വരെ
മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും മൊണാലിസയും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്കിലൂടെ തുടങ്ങിയ ഈ ബന്ധത്തെ മൊണാലിസയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. പിതാവ് ജയ് സിങ് ഭോസ്ലെയിൽ നിന്ന് ഭീഷണിയുണ്ടെന്നും തന്നെ നിർബന്ധപൂർവ്വം മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ മൊണാലിസ അഭയം തേടിയിരുന്നു.
എറണാകുളത്ത് വെച്ച് പിതാവുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ട്രെയിൻ മാർഗമാണ് ഇരുവരും തിരുവനന്തപുരത്തെത്തിയത്. പൂവാറിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പിതാവ് തടയാൻ എത്തിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
നിയമപരമായ അവകാശം
തമ്പാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജു കുമാർ പി.ഡി. ഇടപെട്ട് മൊണാലിസയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൊണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.
‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മൊണാലിസ, ‘നാഗമ്മ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
