മധുരയിൽ യമുനാ നദിയിൽ ബോട്ടപകടം: പത്തു മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ലക്‌നൗ:
ഉത്തർപ്രദേശിലെ മധുരയിൽ യമുനാ നദിയിൽ ബോട്ട് പാലത്തിലിടിച്ച് പത്തുപേർ മരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കേശി ഘട്ടിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നദിയിൽ അറ്റക്കുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന പോണ്ടൂർ പാലത്തിലേയ്‌ക്ക് നിയന്ത്രണം വിട്ട ബോട്ട് ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് ബോട്ടിൽ 27 യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. നിലവിൽ പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കാണാതായവർക്കായി എൻഡിആർഎഫ് (NDRF), എസ്‌ഡിആർഎഫ് (SDRF) സംഘങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മധുര ഡിഐജി ശൈലേഷ് കുമാർ പാണ്ഡെ അറിയിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
