മൊബൈൽ ഫോൺ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; ആറുപേർ കസ്റ്റഡിയിൽ
കൊച്ചി:
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ഒരു സംഘം ആൾക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മരിച്ചയാളും അതിഥി തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്.
പ്ലൈവുഡ് കമ്പനിയിൽ ഉപയോഗിക്കുന്ന കനമുള്ള ‘കോർ’ ഉപയോഗിച്ചാണ് സംഘം യുവാവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ യുവാവിന്റെ മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും പല്ലുകൾ ഒടിഞ്ഞുപോവുകയും ചെയ്തു. കമ്പനി പരിസരത്തുനിന്ന് തന്നെ പ്രതികളെ പോലീസ് പിടികൂടി. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
