മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി; മുസ്‍ലിം ലീഗിനെതിരെയും രൂക്ഷവിമർശനം
ആലപ്പുഴ:
മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദിയാണെന്നും മുസ്‍ലിംകളുടെ വക്താവാണെന്നും തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. 89 വയസ്സുള്ള തന്നോട് മാന്യതയില്ലാതെ പെരുമാറിയതിനാലാണ് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
മുസ്‍ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
വാർത്താസമ്മേളനത്തിൽ മുസ്‍ലിം ലീഗിനെതിരെ കടുത്ത ആരോപണങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. അധികാരം കൈയിലുണ്ടായിരുന്നപ്പോൾ ലീഗ് സാമൂഹ്യനീതി നടപ്പാക്കിയില്ലെന്നും മലപ്പുറത്ത് മുസ്‍ലിം സമുദായത്തിന് നിരവധി കോളേജുകൾ അനുവദിച്ചപ്പോൾ ഈഴവ സമുദായത്തിന് അർഹമായ പരിഗണന നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് നേതാക്കൾ ഈഴവർക്കെതിരെ മുസ്‍ലിംകളെ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ഭരണത്തിൽ തിരിച്ചെത്തിയാൽ കേരളത്തിൽ മറ്റൊരു ‘മാറാട് കലാപം’ ആവർത്തിക്കാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തനിക്കുണ്ടായ ചതികൾ മറന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു.
സിപിഐക്കും വിമർശനം; വിയോജിച്ച് സിപിഎം
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്കെതിരെയും വെള്ളാപ്പള്ളി വിമർശനം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നോക്കക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം മുന്നണിക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ മുസ്‍ലിം വിരുദ്ധ നിലപാടുകളോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിയോജിപ്പ് രേഖപ്പെടുത്തി. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ അംഗീകരിക്കുമ്പോഴും മുസ്‍ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു നിലപാടും സിപിഎം അംഗീകരിക്കില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
താൻ ഒരു മതത്തിനും വിരുദ്ധനല്ലെന്നും എന്നാൽ പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ തുറന്നു പറയുമെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, തനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
