സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പൊളിച്ചുപണിയും

പാക്കേജുകളും ചികിത്സ നിരക്കും പരിഷ്‌ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം.
തിരുവനന്തപുരം:
സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. പദ്ധതിയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.
നേരത്തെ, പല വൻകിട ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻമാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്‌ക്കരിക്കും.
2022 ജൂലൈ ഒന്നിനാണ് എൽഡിഎഫ് സർക്കാർ മെഡിസെപ്പ് പദ്ധതി കൊണ്ടുവന്നത്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേർക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്ന വാഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സർക്കാർ നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങളായിരുന്നു. പാക്കേജുകളുടെ പേരില് ചൂഷണം എന്നതായിരുന്നു പ്രധാന വിമർശനം.