കേരളത്തിൽ താമര വിരിഞ്ഞു

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു
ഏറെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിധിയാണ് കേരളത്തിലുണ്ടായത്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് കടുത്ത മത്സരമാണ് അവസാനം വരെ രാജീവ് ചന്ദ്ര ശേഖർ നൽകിയത്. യുഡിഎഫും ബിജെപിയും മികച്ച മുന്നേറ്റം നടത്തിയപ്പോൾ തകർന്നടിഞ്ഞത് എൽഡിഎഫ് ആണ്.
വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് പോസ്റ്റൽ വോട്ട് എണ്ണി കൊണ്ടിരുന്നപ്പോൾ കാസർഗോഡും, കണ്ണൂരും, മാവേലിക്കരയുമെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകി. എന്നാൽ ഇവിഎമ്മിലേക്ക് കടന്നപ്പോൾ പലയിടത്തും അടി പതറുകയായിരുന്നു. കനത്ത മത്സരം പ്രതീക്ഷിച്ച പലയിടത്തും ലീഡുകൾ ഉയർന്നു കൊണ്ടിരുന്നു.
കേരളം ഉറ്റു നോക്കിയ തൃശൂരും തിരുവനന്തപുരവും അവസാനം വരെ സസ്പെൻസുകൾ നിലനിർത്തി. തൃശൂരിൽ ആദ്യം ചെറിയ ലീഡുകളിൽ മുന്നിൽ നിന്നിരുന്ന വി എസ് സുനിൽകുമാർ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പിന്നീട് അങ്ങോട്ട് സുരേഷ് ഗോപിയുടെ തേരോട്ടം ആയിരുന്നു. ഒരു ഘട്ടത്തിൽ പോലും കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ ലീഡ് ചെയ്തില്ല എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. വ്യക്തമായ ലീഡ് ഉയർത്തി സുരേഷ് ഗോപി 70000 ലധികം വോട്ടുകൾ നേടിയാണ് ആധിപത്യം നിലനിർത്തിയത്. ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രമാണ് കേരളത്തിൽ ഉടലെടുക്കുന്നത്. മാത്രമല്ല ഇത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങളിലേക്കും കടക്കുമെന്ന് ഉറപ്പാണ്.