ഷാരോണിന് വിഷം നൽകിയത് ഇന്റർനെറ്റിൽ തിരഞ്ഞ ശേഷം
തിരുവനന്തപുരം:
പാറശാല ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ് നൽകി. 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയാണ് ഗ്രീഷ്മ പരാക്വാറ്റ് എന്ന കളനാശിനി മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞത്. അന്ന് രാവിലെ പത്തരയോടെ ഷാരോണിന് വിഷം നൽകി. 11ദിവസത്തെ വിദഗ്ദചികിത്സ നൽകിയിട്ടും ഷാരോണിനെ രക്ഷിക്കാനായില്ല. 15 മില്ലീലിറ്റർ വിഷം അകത്തെത്തിയാൽ മരണമുറപ്പാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണുകളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു.