സാന്ദ്ര തോമസിനെതിരായ വധഭീഷണി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:
പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.
ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തിയിരുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.