റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് ഇളവ്; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ആശ്വാസം
Scott Bessent
വാഷിങ്ടൺ:
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ റിഫൈനർമാർക്ക് ആശ്വാസവുമായി അമേരിക്കയുടെ നിർണ്ണായക പ്രഖ്യാപനം. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യൻ കമ്പനികൾക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി.
ഇറാനിൽ തുടരുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങളും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയിയുടെ മരണവും പശ്ചിമേഷ്യയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രഷറി വകുപ്പ് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും ഭാവിയിൽ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കോട്ട് ബെസെന്റ് സമൂഹമാധ്യമത്തിലൂടെ കുറിച്ചു. കടലിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് ഈ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ നീക്കങ്ങൾ മൂലം ആഗോള ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സങ്ങൾ ലഘൂകരിക്കാൻ ഈ 30 ദിവസത്തെ കാലാവധി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
