‘മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവറാണ് മഹാൻ; പട്ടിയും പൂച്ചയും കോഴിയും കൂവുന്നതിന് മുൻപ് മാധ്യമങ്ങളെത്തും’: എ. വിജയരാഘവൻ

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് ഇടതുപക്ഷം.
കേരള സർക്കാരിനെ ദുർബലപ്പെടുത്തുക എന്നതാണ് ആർഎസ്എസ് അജണ്ട. ഗവർണർ എന്തൊക്കെ ബുദ്ധിമട്ടാണ് ട്ട് ഉണ്ടാക്കുന്നത്. കള്ളക്കടത്തുകാരുടെ കയ്യടി ലഭിക്കുന്ന പ്രവർത്തനം സിപിഐഎം നടത്താറില്ല. കേരള പൊലീസ് മര്യാദയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്ന് ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്’’- വിജയരാഘവൻ പറഞ്ഞു.