പേരൂർക്കട മാല മോഷണക്കേസിൽ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌

  പേരൂർക്കട മാല മോഷണക്കേസിൽ  പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌

തിരുവനന്തപുരം: 

പേരൂർക്കട മാല മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്‍. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ തന്‍റെ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ മാല വീടിൻ്റെ പിന്നിലെ ചവർകൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്‍റെ കഥ നുണയാണ്. ബിന്ദുവിന്‍റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർകൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വീട്ടുജോലിക്കാരിയെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, വീട്ടുടമ ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെനും റിപ്പോർട്ടിലുണ്ട്.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്‍റെ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടുജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്ത് രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News