അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി:
ഡൽഹി മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ട ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളി
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയുടെയും മൊഴികളും ഇ ഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ശരിവെച്ചത്.
