ആലപ്പുഴ വാടയ്ക്കലില്‍ മധ്യവയസ്‌കനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

ആലപ്പുഴ:
ആലപ്പുഴ വാടയ്ക്കലില്‍ മധ്യവയസ്‌കൻ്റെ ദുരൂഹ മരണത്തില്‍ വൻ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് (50) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കൈതവളപ്പില്‍ കിരണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിരണുമായി സംഭവസ്ഥലത്തെത്തി പുന്നപ്ര പോലീസ് തെളിവെടുപ്പ് നടത്തി. കിരണുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരിലൊരാള്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കിരണിൻ്റെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
ദിനേശനെ കിരൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച രാത്രി കിരണിന്റെ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി വീടിനു സമീപം ഇലക്ട്രിക് കമ്പി ഇട്ടിരുന്നതായി പറയുന്നു. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ടു കൂടി ഷോക്കടിപ്പിച്ചെന്നും പറയുന്നു.