പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ഡയറിയിൽ

പത്തനംതിട്ടയിൽ 64 പേര്‍ കായികതാരമായ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ 15 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും.
കുട്ടി അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 മുതൽ പീഡനം ആരംഭിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്.
ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമഖ്യ സൊസൈറ്റി വഴി വിവരം സിഡബ്ല്യുസിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് സിഡബ്ല്യുസി രണ്ടാഴ്ചയോളം കൗണ്‍സിലിംഗ് നല്‍കിയിരുന്നു.