എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് രാഷ്ട്രപതിയേയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ജാമ്യമില്ലാ വകുപ്പായ ഐപിസി 124

ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം :
ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ.
ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇത് വിവാദമായതോടെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.
ഇന്നലെ രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ചെയ്തിരുന്നു .

