141 ജീവൻ രക്ഷിച്ച ഡാനിയല്‍ പെലിസ;മനോധൈര്യത്തിന്റെ ആൾരൂപം

മനോബലവും പരിചയ സമ്പത്തും കൈമുതലാക്കി ഡാനിയൽ പെലിസ
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരുച്ചിറപ്പള്ളി(ട്രിച്ചി) യിൽ രണ്ടു മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പിന്നാലെ കയ്യടി നേടുകയാണ് വിമാനത്തിന്റെ വനിത പൈലറ്റ് ആയ ക്യാപ്റ്റൻ ഡാനിയൽ പെലിസ. മനോധൈര്യത്തിന്റെ ആൾരൂപം എന്ന പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്.
141 യാത്രക്കാരുമായാണ് എയർ ഇന്ത്യയുടെ 613 വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്. നിർണായകമായ ഈ മണിക്കൂറിൽ വനിത പൈലറ്റിന്റെ മനോബലമാണ് വലിയ അപകടങ്ങൾ സൃഷ്ടിക്കാതെ വിമാനത്തിന് അടിയന്തര ലാൻഡിങ് സാധ്യമായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ്ങിന് പൈലറ്റിന് അഭിനന്ദനവുമായി എത്തി.
പറന്നുയർന്നതിന് പിന്നാലെയാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതോടെ വിമാനം അടിയന്തിരമായി താഴെയിറക്കുക എന്നത് മാത്രമായിരുന്നു പൈലറ്റ് ക്യാപ്റ്റൻ ഡാനിയൽ പെലിസയ്ക്കും സംഘത്തിനും മുൻപിലുള്ള ഏക മാർഗ്ഗം. എന്നാൽ അപ്പോഴും പരീക്ഷണം നേരിട്ടു. കാരണം വിമാനത്തിൽ നിറയെ ഇന്ധനമാണ്. ഇത് കത്തിത്തീരാതെ വിമാനം താഴെയിറക്കുന്നത് ഒരു പക്ഷെ വലിയ ദുരന്തത്തിലേക്ക് വഴിവച്ചേക്കാം.
ഇനി യാത്ര തുടർന്നാലോ?. ആ യാത്രയും വലിയ ദുരന്തത്തിലായിരിക്കും ചെന്നെത്തുക. ഇതോടെ ഇന്ധനം എങ്ങിനെയെങ്കിലും തീർക്കുക എന്നതായി പെലിസയുടെ മുൻപിലുള്ള പോംവഴി. ഇതിനായി രണ്ട് മണിക്കൂറോളമാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്. ഇതിനിടെ സംഭവം പുറത്തറിഞ്ഞു. മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ ആശങ്കയും പടർന്നു.
ഇന്ധനം തീർന്നതോടെ വിമാനം താഴെയിറക്കാൻ തീരുമാനിച്ചു. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. എന്നാൽ 141 പേരുകളുടെ ജീവനുകളെയും പെലിസ സുരക്ഷിതമായി താഴെയിറക്കി. എജർജൻസി ലാൻഡിംഗിന് ശേഷം പുറത്തെത്തിയ പെലിസയെ വലിയ കരഘോഷത്തോടെയായിരുന്നു വരമേറ്റത്.