പൊന്നമ്പലമേട്ടിൽ മകരജ്യോതി; ദർശനസായൂജ്യമടഞ്ഞ് അയ്യപ്പ ഭക്തർ

ശബരിമല:
ശബരിമലയില്‍ തീര്‍ത്ഥാടകർക്ക് പൊന്നമ്പമേട്ടിൽ മകരവിളക്ക് ദര്‍ശനം. ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തക്കാണ് മകരജഡ്യോതി ദർശന ഭാഗ്യം സിദ്ധിച്ചത്. ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു.
തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് തിരുവാഭരണപേടകം ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. പിന്നാലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടന്നു. ഈസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമായിരുന്നു.
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി.
മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു.
കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിക്കാനായത്. പുല്ലുമേട്ടിലും പതിനായിരങ്ങളാണ് മകരവിളക്ക് ദര്‍ശനത്തിനായി എത്തിയിരുന്നത്.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസും വനംവകുപ്പും ആര്‍എഎഫും മറ്റുവകുപ്പുകളും ചേര്‍ന്ന് വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മടക്കയാത്രയ്ക്ക് തിരക്ക് കൂട്ടുരുതെന്നും നിര്‍ദേശംപാലിച്ച് മലയിറങ്ങണമെന്നും പൊലീസ് അറിയിച്ചു. ഭഗവാനെ തൊഴുതശേഷം, മകരവിളക്കിനായി സന്നിധാനത്ത് തുടരുന്ന ഭക്തര്‍ വിളക്കുകണ്ടശേഷം വീണ്ടും ദര്‍ശനത്തിന് ശ്രമിക്കരുതെന്നും നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.