ബോചെയ്‌ക്ക് ജാമ്യം വേണ്ട; ജയിലിൽ തുടരുമെന്നും തടവുകാർക്ക് ഐക്യദാർഢ്യമെന്നും ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം.
കൊച്ചി:
ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്.
വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്കും ജയിൽ മോചിതരാകാൻ സാധിച്ചാലേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കിൽ ഒപ്പിടാൻ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്.