അമേരിക്കയിലെ മിനസോട്ടയിൽ ഐസ് റെയ്ഡിനെതിരെ വൻ പ്രതിഷേധം: മിനിയപ്പലിസിൽ സംഘർഷം, കണ്ണീർവാതകം പ്രയോഗിച്ചു
റിപ്പോർട്ടർ :ത്യാഗുബാലൻ കാനഡ
മിനിയപ്പലിസ്: അമേരിക്കൻ സംസ്ഥാനമായ മിനസോട്ടയിൽ കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കെതിരെ (ICE raids) നടത്തുന്ന പ്രതിഷേധം വൻ സംഘർഷത്തിലേക്ക് വഴിമാറി. മിനിയപ്പലിസിലെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഓഫീസിന് മുന്നിൽ ചൊവ്വാഴ്ച നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.
കഴിഞ്ഞയാഴ്ച ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതാണ് മിനസോട്ടയെ പ്രക്ഷോഭഭൂമിയാക്കി മാറ്റിയത്. ഇതിന് പിന്നാലെ ട്രംപ് ഭരണകൂടം റെയ്ഡുകൾ ശക്തമാക്കിയത് ജനരോഷം വർദ്ധിപ്പിച്ചു. ഏകദേശം 2000-ത്തോളം സായുധ ഉദ്യോഗസ്ഥരെയാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
ഫെഡറൽ ഏജന്റുമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മിനസോട്ട സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ട്രംപ് ഭരണകൂടം നടത്തുന്ന ഈ അടിച്ചമർത്തൽ റെയ്ഡുകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരും ഫെഡറൽ ഏജൻസികളും തമ്മിലുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ മിനിയപ്പലിസിൽ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് പ്രതിഷേധം പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
