രാജ്യത്തിന്റെ ആണവ ശേഷി 10 മടങ്ങ് വർദ്ധിക്കും; പാകിസ്ഥാന് ശക്തമായ താക്കീതുമായി മോദി

ന്യൂഡല്‍ഹി:
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് മിനിറ്റ് നീണ്ട ദീര്‍ഘമായ പ്രസംഗമായിരുന്നു അദ്ദേഹത്തിന്‍റേത്. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തിന്‍റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ശത്രുക്കളെ സംഹരിക്കാനും ഇന്ത്യാക്കാരെ സംരക്ഷിക്കാനുമുള്ള മിഷന്‍ സുദര്‍ശന ചക്രയെക്കുറിച്ചും പ്രസംഗത്തില്‍ മോദി പറഞ്ഞു.
രാജ്യം സ്വയം പര്യാപ്‌തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്‌ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്‌തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്‌തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്‌തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്‌തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.