ശബരിമലനട തുറന്നു

കോട്ടയം:
മണ്ഡല -മകരവിളക്ക് ഉത്സവത്തിന് ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറന്നു . തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. കൊല്ലം ശക്തികുളങ്ങര കുന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേറ്റു. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഠത്തിൽ അഗ്നി പകർന്നു. മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, എം എൽ എ മാരായ അഡ്വ.കെ യു ജനീഷ് കുമാർ,പ്രമോദ് നാരായണൻ,അഡ്വ.എ അജികുമാർ, ജി സുന്ദരേശൻ തുടങ്ങിയവർ എത്തിയിരുന്നു.16 മുതൽ ഡിസംബർ 26 വരെ എല്ലാദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന് മുതൽ പകൽ ഒന്ന് വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. മണ്ഡലപൂജ ഡിസംബർ 26 നാണ്. അന്ന് രാത്രി 11 ന് നട അടയ്ക്കും. മകര വിളക്കിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മകരവിളക്ക് ജനവരി 14 നാണ്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20 ന് നട അടയ്ക്കും. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴിയും, 10,000 പേർക്ക് എൻട്രി പോയിന്റ് ബുക്കിങ് വഴിയുമാണ് പ്രവേശനം.