തെലുങ്ക് അധിക്ഷേപ പ്രസംഗത്തിൽ നടി കസ്തൂരിയെ റിമാൻഡ് ചെയ്തു.

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നടിയെ ജയിലിലേക്ക് മാറ്റും. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ചെന്നൈ :
തെലുങ്ക് അധിക്ഷേപ പ്രസംഗത്തിൽ നടി കസ്തൂരിയെ റിമാൻഡ് ചെയ്തു. ചെന്നൈ എഗ്മോർ കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ, നീതി പുലരട്ടെ എന്ന് മാധ്യമപ്രവർത്തകരോട് കസ്തൂരി പറഞ്ഞു.
രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.