നവകേരള സദസ്സിന് തുടക്കം. ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: നവകേരള സദസിന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. നവകേരള ബസിലെ ആർഭാടം മാധ്യമങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബസിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.
നവകേരള സദസ്സിലേക്ക് സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക ബസ്സിലായിരുന്നു കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയിലേക്ക് മന്ത്രിമാരുടെ യാത്ര. ബസിനെച്ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിമാര്‍ തന്നെ ബസ്സിനകത്തു നിന്നും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്,ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഡിസംബർ 23-ന് വൈകിട്ട് ആറിനാണ് സമാപനം.

