കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: എട്ട് സൈനികർക്ക് പരിക്ക്, തിരച്ചിൽ തുടരുന്നു
ശ്രീനഗർ:
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഒളിവിൽ കഴിയുന്ന ഭീകരർക്കായുള്ള തിരച്ചിലിനിടെയുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ എട്ട് സൈനികർക്ക് പരിക്കേറ്റു. ചത്രോ വനമേഖലയിലെ ബൈഗ്‌പുര ഗ്രാമത്തിന് സമീപമാണ് സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി ഇരുട്ട് പടർന്നതോടെ താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ നടപടികൾ ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ചു. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഇടതൂർന്ന വനപ്രദേശവും വന്യമൃഗങ്ങളുടെ സാന്നിധ്യവും തിരച്ചിൽ നടപടികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭീകരർക്ക് ഒളിച്ചിരിക്കാൻ അനുകൂലമായ ഭൂപ്രകൃതിയാണ് ചത്രോ മേഖലയിലുള്ളത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വൻ സൈനിക സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരർ രക്ഷപ്പെടാതിരിക്കാൻ വനമേഖല പൂർണ്ണമായും സൈന്യത്തിന്റെ വളയത്തിലാണ്.
