ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനി

ആലപ്പുഴ:
ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയ്ക്കുള്ള വിൽപ്പന വിലക്ക് ഏപ്രിൽ 26 വരെ തുടരും. 34 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദേശം നൽകി.
പക്ഷിപ്പനി മനുഷ്യരിൽ കാണുന്ന രോഗലക്ഷണങ്ങൾ
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തിൽ രക്തം തുടങ്ങിയവയാണ് പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ളവർ ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കേണ്ടതാണ്.
പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ ഉടൻ തന്നെ അറിയിക്കണം. അവരുടെ നിർദേശാനുസരണം തുടർനടപടികൾ സ്വീകരിക്കണം. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളികകൾ കഴിക്കണം.