ശബരിമല സ്വര്‍ണക്കൊള്ള; ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിർദേശിച്ചു

കൊച്ചി:
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തട് ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ക്രിമിനില ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോയി തിരിച്ചെത്തിച്ചപ്പോള്‍ അത് തൂക്കിനോക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2025ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് മുന്‍ നിലപാടില്‍ നിന്ന് ദേവസ്വം കമ്മീഷണര്‍ ഏഴ് ദിവസം കൊണ്ട് പിന്നോട്ട് പോയതെന്തിനെന്നാണ് കോടതിയുടെ മറ്റൊരു സംശയം. 2025ല്‍ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളി കൊണ്ടുപോയതിന് പിന്നില്‍ കള്ളത്തരം മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.