പത്താം ക്ലാസ്സ് തുല്യത പഠനത്തിന് ഇന്ദ്രൻസ്

തിരുവനന്തപുരം :
ദാരിദ്ര്യത്തിന്റെ പടുംകുഴിയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നതിന്റെ കുറ്റബോധത്തിലായിരുന്നു ഇന്ദ്രൻസ് എന്ന മഹാപ്രതിഭ.വിശപ്പ് സഹിക്കാതെ വന്നപ്പോൾ ക്ലാസ്സും പഠനവും മറന്ന് തയ്യൽ ജോലിക്കു പോയി.എങ്കിലും ഇന്ദ്രൻസ്
വായനാശീലം കൈമുതലാക്കിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുപ്പോഴും വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തെ അലട്ടിയിരുന്നു.
പഠിക്കണം, അറിവ് നേടണം എന്ന വ്യാമോഹം ഇന്ദ്രൻസിനെ കൂടുതൽ ഊർജസ്വലനാക്കുന്നു. സിനിമയുടെ തിരക്കുകൾക്കിടയിലും ആ മോഹം സഫലമാക്കണമെന്ന ആഗ്രഹം കൊണ്ട്നടന്നു. അതാണിപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത് . പഠിക്കണമെന്ന അവബോധം ഇന്ദ്രൻസിനെ സഹായിച്ചത് വയനാശീലമാണ്.പത്താം ക്ലാസ്സ് തുല്യതാ പഠനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിലാണ് അദ്ദേഹം ചേർന്നിരിക്കുന്നത്. ഞായറാഴ്ചകളിൽ മാത്രമാണ് ക്ലാസ്സ്. പത്തു മാസത്തെ പഠനത്തിനു ശേഷം പത്താംക്ലാസ് പാസ്സായ സർട്ടിഫിക്കറ്റ് നേടിയെടുക്കാനാണ് ശ്രമം.തനിക്ക് ലഭിച്ച ദേശീയ - സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളേക്കാൾ അഭിമാനിക്കാവുന്നതും വിലപ്പെട്ടതുമായിരിക്കും തന്റെ പത്താം ക്ലാസ് വിജയിച്ച സർട്ടിഫിക്കേറ്റെന്ന് അദ്ദേഹം സ്വതസിദ്ധമായ വിനയത്തോടെ പറയയുന്നു.

