ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം സമാപിച്ചു;ശ്രീപത്മനാഭന് ശംഖുമുഖത്ത് കടലിൽ അൽപ്പശി ആറാട്ട്.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടന്നു. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്.ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം.അരകത്ത് ദേവീക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തി. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക്നീങ്ങി.

വള്ളക്കടവിൽനിന്ന്വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോയത്.വൈകുന്നേരം 5.30 ഓടെ വിമാനത്താവളത്തിന്റെ വളപ്പിലേക്ക് പ്രവേശിച്ച ഘോഷയാത്ര രാത്രി 8 മണിക്ക് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം അതേ വഴിയിലൂടെ മടങ്ങി.ആറാട്ട് കടന്നുപോകുന്നതിന്റെ ഭാഗമായി വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുവരെ തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ അടച്ചിട്ടിരുന്നു.വിമാനത്താവള റൺവേ അടച്ചിട്ടത് അഞ്ചുമണിക്കൂർ.ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചു.
