കർണാടകയിൽ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു:
കർണാടകയിലെ ചിത്രദുർഗയിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ദേശീയപാത 48-ൽ ചിത്രദുർഗ ജില്ലയിലെ ഗോർലത്തിന് സമീപമാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.
അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ?
ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ‘സീ ബേർഡ്’ എന്ന സ്വകാര്യ സ്ലീപ്പർ ബസ്സിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും അടക്കം 32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
രക്ഷാപ്രവർത്തനം തുടരുന്നു
തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.
