പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കാസർഗോഡ്:
പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു. ഒന്നു മുതൽ 8 വരെ പ്രതികളും കുറ്റക്കാരാണ്. ഇരുപതാം പ്രതിയായ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും.
ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയിൽനിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടത്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽവരെ വാദിക്കുകയും ചെയ്തു.