കാസർഗോഡ് കളിയാട്ട മഹോത്സവത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചു; എട്ടുപേരുടെ നില ഗുരുതരം

പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു
നീലേശ്വരം: കാസർഗോഡ് നിലേശ്വരത്ത് ക്ഷേത്ര പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർക്കാവിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് സംഭവം. തീപിടിത്തത്തിൽ 154 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.
അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം.രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു