Shone George against veena vijayan and Exalogic Consulting വീണയുടെ പേരിലുള്ള വിദേശ അക്കൗണ്ടുകളിലേക്ക് കോടികളെത്തി; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി:
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു .തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി.
വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ ഇന്‍കം ടാക്‌സ് റിട്ടേണ്‍സില്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോണ്‍ വ്യക്തമാക്കി.
അബുദാബി കൊമേഴ്സ് ബാങ്കിൽ എക്സാ ലോജിക്കിന് അക്കൗണ്ട് ഉണ്ട്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. ഈ ഇടപാടുകൾ കരിമണൽ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളിൽ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരിൽ ഉള്ളതാണ് അക്കൗണ്ട്. ലാവലിൻ, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആർഎല്ലിൽ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നും ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു.
വിദേശ പണം ഇടപാടിനെ കുറിച്ചും അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണം. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സ്വപ്ന സുരേഷിന്റ ആരോപണങ്ങൾ പലതും ശരിയാണെന്ന് തെളിയുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു. വീണാ വിജയന്റെ ഈ വിദേശ അക്കൗണ്ടിൽ നിന്ന് തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പോയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
എക്‌സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നല്‍കി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.