സിഖ് ആതിഥേയത്വത്തിൻ്റെ ഗുരുദ്വാര തിരുവനന്തപുരത്ത് ഉയരും; തറക്കല്ലിട്ട് ശശി തരൂർ എംപി

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാരയ്ക്ക് തറക്കല്ലിട്ട് ശശി തരൂർ എംപി. തിരുവനന്തപുരം കരമന ശാസ്ത്രി നഗറിലെ 25 സെൻ്റ് ഭൂമിയിലാണ് പുതിയ ഗുരുദ്വാരയുടെ പണി ആരംഭിക്കുക. പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ഗുരുദ്വാരയുണ്ടെങ്കിലും ദൈനംദിന പ്രാർഥനകൾക്കും മറ്റും പല തടസങ്ങളുണ്ടെന്ന് ഗുരുദ്വാര ഗുരു നാനാക്ക് ദർബാറിൻ്റെ സ്ഥാപക അംഗമായ അമർജിത്ത് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.
സിഖ് കുടുംബത്തിൽ ഒരു മരണമുണ്ടായാൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹം നടത്താനും പാങ്ങോട് ഗുരുദ്വാരയിൽ കഴിയില്ല. പലപ്പോഴും ചടങ്ങുകൾക്കായി അപേക്ഷ നൽകി അനുമതിക്കായി കാത്ത് നിൽക്കേണ്ടി വരും. മതിയായ താമസ സൗകര്യങ്ങളും അവിടെയില്ല. തിരുവനന്തപുരത്ത് 10 മുതൽ 15 കുടുംബങ്ങളിൽ നിന്നായി 40ഓളം സിഖുകാർ താമസമുണ്ട്. കേരളത്തിന് പുറത്ത് നിന്നുമെത്തുന്നവരും കേരളത്തിൽ താമസിക്കുന്ന നമ്മളോടാണ് ഗുരുദ്വാര എവിടെയെന്ന് ചോദിക്കുക. കൊച്ചി, തേവരയിലാണ് നിലവിൽ ഗുരുദ്വാരയുള്ളത്. ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും പല വിഭാഗത്തിലുള്ളവർ തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ അനുദിനം വളരുന്ന ഈ നഗരത്തിലും ഗുരുദ്വാര ആവശ്യമാണെന്ന് അമർജിത്ത് സിംഗ് പറഞ്ഞു.