പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ ജനങ്ങളുടെ വൻ പ്രതിഷേധം

പാക് അധിനിവേശ കശ്മീരിൽ തിങ്കളാഴ്ച ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം. അവാമി ആക്ഷൻ കമ്മിറ്റിയുടെ ബാനറിന് കീഴിൽ ആയിരക്കണക്കിന് പൗരന്മാർ പ്രദേശം മുഴുവൻ സ്തംഭിപ്പിച്ചും വാഹനങ്ങൾ തടഞ്ഞുമുള്ള സമരത്തിനാണ് തയാറായത്. ഇതൊരു ദശാബ്ദത്തിനിടയിലെ പാക് അധിനിവേശ കശ്മീരിലെ അടിത്തട്ടിൽ നടക്കുന്ന ഏറ്റവും വലിയ പൗരജന മുന്നേറ്റമായാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണക്കാക്കുന്നത്. വംശീയവും വർഗ്ഗപരവുമായ വേർതിരിവുകൾക്കപ്പുറമുള്ള അപൂർവമായ ഐക്യപ്രകടനമാണിതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ക്രമസമാധാനം നിലനിർത്തുന്നതിനായി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്ലാമാബാദിൽ നിന്ന് 2000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള അർധസൈനിക റേഞ്ചർ സേനയെയും വിന്യസിച്ചു. പ്രധാന സംഘാടകർ ഉൾപ്പെടെ നിരവധി എഎസി പ്രവർത്തകരെ രാത്രികാലങ്ങളിൽ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിലേക്ക് മാറ്റിയതായും വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.