ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം പുരാവസ്തുക്കടത്തിലേക്കും; പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായി സൂചന

 ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം പുരാവസ്തുക്കടത്തിലേക്കും; പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായി സൂചന

തിരുവനന്തപുരം:

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം വൻ വിഗ്രഹക്കടത്ത് സംഘങ്ങളിലേക്കും നീങ്ങുന്നു. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യവസായിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

2019-2020 കാലഘട്ടത്തിലാണ് ഈ വിഗ്രഹക്കടത്ത് നടന്നതെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ഡി. മണി എന്നയാൾക്കാണ് വിഗ്രഹങ്ങൾ കൈമാറിയതെന്ന് വ്യവസായി മൊഴി നൽകി. പുരാവസ്തുക്കടത്ത് സംഘത്തിലെ പ്രധാനിയായ ഇയാൾക്ക് വിഗ്രഹങ്ങൾ എത്തിച്ചുനൽകാൻ ഇടനിലക്കാരനായി നിന്നത് സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം.

വിഗ്രഹങ്ങൾ കൈമാറിയതിന് പ്രതിഫലമായി 2020 ഒക്ടോബർ 26-ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറി. ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് ഈ തുക നേരിട്ട് കൈപ്പറ്റിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പണം കൈമാറുന്ന സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും ഈ ഉന്നതനും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

വിഗ്രഹക്കടത്ത് നടന്ന സമയത്ത് ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എ. പത്മകുമാർ, എൻ. വാസു എന്നിവർ നിലവിൽ സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. വിഗ്രഹക്കടത്തിൽ ഡി. മണിയുടെ പങ്ക് വ്യക്തമായതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. ഇയാളെ പിടികൂടുന്നതോടെ വിഗ്രഹങ്ങൾ എങ്ങോട്ടാണ് കടത്തിയതെന്നും ഇതിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News