ഇറാൻ സൈനിക നടപടി ഉടൻ അവസാനിക്കും: പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ:
പശ്ചിമേഷ്യയിൽ ഇറാനെതിരെ തുടരുന്ന സൈനിക നീക്കങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ലക്ഷ്യത്തിലെത്തിയതായും യുദ്ധം ഉടൻ അവസാനിക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫ്ലോറിഡയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. സൈനിക നടപടികൾ ഏകദേശം പൂർത്തിയായെന്നും എന്നാൽ എന്ന് പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് കൃത്യമായ തീയതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ആദ്യ ദിനങ്ങളിൽ തന്നെ ഇറാന്റെ സൈനിക ശേഷി തകർത്തതായി ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇറാന് നാവികസേനയോ വ്യോമസേനയോ ആശയവിനിമയ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നശിപ്പിക്കാനും പശ്ചിമേഷ്യ കീഴടക്കാനുമുള്ള ഇറാന്റെ നീക്കങ്ങൾ കൃത്യസമയത്ത് ഇടപെട്ട് തടയാനായതിൽ അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ നേതൃമാറ്റം ഇറാനെ കൂടുതൽ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നാണ് യുഎസ് വിലയിരുത്തൽ. ഇനിയും പ്രകോപനത്തിന് മുതിർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. സഖ്യകക്ഷികളുമായി ചേർന്ന് നേടിയ ഈ വിജയം മേഖലയിൽ സമാധാനം കൊണ്ടുവരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
