ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

തുടർച്ചയായ നാലാം ദിവസവും ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞിന്റെ പിടിയിലാണ്. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം.
സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടുവാനുള്ള തീരുമാനത്തിലാണ് .വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.

രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ‘ഗുരുതരമായ’ വിഭാഗത്തിൽ തുടരുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പറയുന്നു. തുടർച്ചയായ നാലാം ദിവസമാണ് ദേശീയ തലസ്ഥാനത്ത് വായു ഗുണ നിലവാരം ‘ഗുരുതരമായ’ അവസ്ഥയിൽ രേഖപ്പെടുത്തുന്നത്. സിപിസിബിയുടെ വിവരങ്ങൾ പ്രകാരം ഡൽഹിയിലുടനീളമുള്ള മിക്ക മോണിറ്ററിംഗ് സ്റ്റേഷനുകളും രാവിലെ 7 മണിക്ക് 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക (എക്യുഐ) രേഖപ്പെടുത്തിയിട്ടുള്ളത്.

