ഇന്ന് 2,500 ഓളം ട്രാക്ടറുകളുമായി കർഷക മാർച്ച്

ന്യൂഡൽഹി :
ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് 2,500 ഓളം ട്രാക്ടറുകളുമായി മാർച്ച് നടത്തും.
ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുമായി ചർച്ച നടത്തിയത്. ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ ആവശ്യത്തിൽ ധാരണയിലെത്തിയില്ല.
കർഷക പ്രതിഷേധത്തെ നേരിടാൻ ഹരിയാന പോലീസ്, കോൺക്രീറ്റ് ബാരിക്കേഡുകളും കമ്പിവേലികളും, ഇരുമ്പാണികളും അടക്കമുള്ള റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ ക്രൈയിനുകൾ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്.

