നൂർബീന റഷീദിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മുസ്ലീം ലീഗ്; അച്ചടക്ക ലംഘനമെന്ന് വിലയിരുത്തൽ
കോഴിക്കോട്:
വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച അഡ്വ. നൂർബീന റഷീദിനെതിരെ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ് നേതൃത്വം മുന്നോട്ട്. രാജിയുമായി ബന്ധപ്പെട്ട് നൂർബീന റഷീദ് നടത്തിയ പരസ്യ പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വിഷയത്തിൽ നൂർബീനയോട് പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടും. പരസ്യ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാർട്ടി ചട്ടക്കൂടിന് പുറത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിച്ചതും നേതൃത്വത്തെ വിമർശിച്ചതും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. വരും ദിവസങ്ങളിൽ ലീഗ് സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
മുസ്ലീം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷം; നൂർബീന റഷീദിന്റെ പരാമർശങ്ങളിൽ പാർട്ടിയിൽ ‘പൊട്ടിത്തെറി’
വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള അഡ്വ. നൂർബീന റഷീദിന്റെ രാജിക്ക് പിന്നാലെ മുസ്ലീം ലീഗിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. യുവ നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ നൂർബീന നടത്തിയ വ്യക്തിപരമായ പരാമർശങ്ങളാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫാത്തിമ തഹ്ലിയ അറസ്റ്റ് വരിക്കുന്നത് വെറും ‘ഫോട്ടോഷൂട്ടിനും റീൽസിനും’ വേണ്ടിയാണെന്ന നൂർബീനയുടെ പരിഹാസം അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് ലീഗ് വിലയിരുത്തൽ.
പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് നൂർബീന സ്വീകരിക്കുന്നതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. നിലവിൽ പാർട്ടി വിടില്ലെന്ന് അവർ വ്യക്തമാക്കുന്നുണ്ടെങ്കിലും, നേതൃത്വം നൽകുന്ന ഷോക്കോസ് നോട്ടീസിന് നൽകുന്ന മറുപടി നൂർബീനയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും. പരസ്യമായി മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ നൂർബീനയെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉടൻ പ്രഖ്യാപിക്കാനാണ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
