ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു

ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം പലയിടത്തും തടസപ്പെട്ടു.
നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. വരുന്ന 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കുമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പു നൽകി.
നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്. ഏതു സാഹചര്യത്തേയും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്