5 വയസ്സുകാരിയുടെ കൊലപാതകത്തിൽ അസ്ഫക്ക് ആലം കുറ്റക്കാരൻ

ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി.
കൊച്ചി : ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകത്തിൽ ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ 16 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. കൂടാതെ പോക്സോ കുറ്റങ്ങളുൾപ്പെടെ വധ ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി ആലമിനെതിരെ വിധി പറയാനിരിക്കുന്നത്. ബലാൽസംഗത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ആദ്യവാരം ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി.99 സാക്ഷികളിൽ 41 സാക്ഷികളെ വിസ്തരിച്ചു. അസ് ഫക്ക് ആലത്തെ വിസ്തരിച്ചത് ദ്വിഭാഷികളുടെ സഹായത്തിലാണ്.
ജൂലൈ 29 നാണ് ആലുവ മാർക്കറ്റിന് സമീപം കുട്ടിയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ പോലീസ് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന പ്രതിഭാഗം കോടതിയോട് അഭ്യർത്ഥിച്ചെങ്കിലും പ്രോസിക്യൂഷൻ എതിർത്തു.പ്രതിയുടെ മാനസികനില പരിശോധന റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.

