മദ്രസകളില്‍ ശ്രീരാമ ചരിതം പഠിപ്പിക്കാൻ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്

ശ്രീരാമന്‍ രാജ്യത്തിന്‍റെ നേതാവാണെന്നും ഇന്ത്യന്‍ മുസ്ലിം വിഭാഗം ശ്രീരാമനെ പിന്തുടരുന്നതില്‍ തെറ്റില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ
മദ്രസകളില്‍ ശ്രീരാമ ചരിതവും പഠനത്തിന്റെ ഭാഗമാക്കാന്‍ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. ശ്രീരാമ ആശയങ്ങളും സന്ദേശങ്ങളും കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. നാല് ജില്ലകളിലെ മദ്രസകളില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ കരിക്കുലം നടപ്പാക്കാനാണ് നീക്കം. പിന്നീട് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലേക്ക് പുതിയ പാഠ്യപദ്ധതി വ്യാപിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറയുന്നു.
രാജ്യം മുഴുവന്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിച്ചു. ഈ അവസരത്തിലാണ് രാമനെ കുറിച്ച് കുട്ടികള്‍ക്കും അറിവ് നല്‍കണം എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. കൂടാതെ ശ്രീരാമന്‍ രാജ്യത്തിന്‍റെ നേതാവാണെന്നും ഇന്ത്യന്‍ മുസ്ലിം വിഭാഗം ശ്രീരാമനെ പിന്തുടരുന്നതില്‍ തെറ്റില്ലെന്നും ബിജെപി നേതാവ് കൂടിയായ അദ്ദേഹം പറയുന്നു.
ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൻ്റെ മാർഗനിർദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാർച്ച് മുതല്‍ അവതരിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്.
ഡോ. എപിജെ അബ്ദുല്‍ കലാമിൻ്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡില്‍ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.

