ഹാരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി


തിരുവനന്തപുരം:
ബിസി 3200 കാലഘട്ടത്തിലെ ഹാരപ്പൻ സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തി. ജനവാസ മേഖലയുടെ സാന്നിധ്യം ഉറപ്പാക്കുന്ന വീടുകളുടെ ഘടനാപരമായ അവശേഷിപ്പുകൾ, മൺപാത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രൊഫസർമാരായ ജി എസ് അഭയൻ, എസ് വി രാജേഷ് എന്നിവരുടെ ഗവേഷകസംഘം ഗുജറാത്തിലെ പഡ്താബേട്ടിലെ കുന്നിൽ ചെരുവിലാണ് ഉദ്ഖനനം നടത്തിയതു്. ഫെബ്രുവരിയിലും മാർച്ചിലുമായിരുന്നു പഠനം. അരമീറ്ററോളം മാത്രം താഴ്ചയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചതു്.

കേരള സർവകലാശാലയിലെയും കർണാടക സർവകലാശാലയിലെയും ആർക്കിയോളജി പിജി വിദ്യാർഥികൾ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ ബിരുദ വിദ്യാർഥികൾ, കെ കെഎസ്കെവി കച്ച് സർവകലാശാലയിലെ പിജി വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഖനനം. ലഭിച്ച പുരാവസ്തുക്കൾ . ശേഖരിച്ച് തുടർപഠനം നടത്തുമെന്ന് വകുപ്പ് മേധാവി പ്രൊഫ.ജി എസ് അഭയൻ പറഞ്ഞു.
