ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ ആവേശത്തിൽ അർജന്റീന;സെമിഫൈനലിന് മുന്നോടിയായി വിചിത്രമായ അന്ധവിശ്വാസങ്ങളുമായി ഫുട്ബോൾ പ്രേമികൾ

 ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ ആവേശത്തിൽ അർജന്റീന;സെമിഫൈനലിന് മുന്നോടിയായി വിചിത്രമായ അന്ധവിശ്വാസങ്ങളുമായി ഫുട്ബോൾ പ്രേമികൾ

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിന്റെ അതിശക്തമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അർജന്റീനയ്ക്ക് ഭാഗ്യം കൊണ്ടുവരാൻ വിചിത്രമായ ആചാരങ്ങളുമായി ആരാധകർ രംഗത്ത്. ഇംഗ്ലീഷ് നായകനും ടോപ് സ്കോററുമായ ഹാരി കെയിന്റെ പ്രകടനം മരവിപ്പിക്കാനായി അദ്ദേഹത്തിന്റെ പേരെഴുതിയ പേപ്പർ ഫ്രീസറിൽ സൂക്ഷിക്കുന്നതുൾപ്പെടെയുള്ള കടുത്ത അന്ധവിശ്വാസങ്ങളാണ് ലാറ്റിനമേരിക്കൻ ആരാധകർ പിന്തുടരുന്നത്. അർജന്റീനയിലെ പരമ്പരാഗത ഫുട്ബോൾ അന്ധവിശ്വാസങ്ങളായ ‘കാബാലാസ്’ (Cabalas) എന്ന ആചാരത്തിന്റെ ഭാഗമായാണ് ആരാധകർ ഈ വിചിത്ര നടപടികളിലേക്ക് കടന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ഭാഗ്യം നിർണ്ണയിക്കാൻ ഇത്തരം ആചാരങ്ങൾക്ക് സാധിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ വൈര്യത്തിന്റെ ചരിത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഒട്ടും വിട്ടുവീഴ്ചയ്ക്ക് ആരാധകർ തയ്യാറല്ല. ഹാരി കെയിനെ കൂടാതെ ഇംഗ്ലണ്ടിന്റെ മറ്റൊരു സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ പേരും ആരാധകർ ഇത്തരത്തിൽ ഫ്രീസറിൽ വെച്ചിട്ടുണ്ട്. എതിർ കളിക്കാരുടെ പേര് ഫ്രീസറിലിട്ടാൽ മത്സരത്തിൽ അവർക്ക് തിളങ്ങാൻ കഴിയില്ലെന്നാണ് ഇവരുടെ വിശ്വാസം. സോഷ്യൽ മീഡിയയിൽ എതിർ ടീം താരങ്ങൾ മഞ്ഞുകട്ടയ്ക്കുള്ളിൽ കിടക്കുന്ന തരത്തിലുള്ള AI ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ ആചാരം ആരാധകർക്കിടയിൽ തരംഗമായത്.

മത്സരദിവസം ഒരേ ഇരിപ്പിടത്തിൽ ഇരുന്ന് കളി കാണുക, കഴുകാത്ത ജേഴ്സി ധരിക്കുക, ഒരേ ഭക്ഷണം കഴിക്കുക, എതിരാളികളുടെ പേര് നാവുകൊണ്ട് ഉച്ചരിക്കാതിരിക്കുക തുടങ്ങി കടുത്ത ആചാരങ്ങളാണ് ആരാധകർ പിന്തുടരുന്നത്. ഈ പാരമ്പര്യത്തിന് അർജന്റീനയിൽ വലിയ ചരിത്രമുണ്ട്. 1986-ൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കാർലോസ് ബിലാർഡോ മൈതാനത്തേക്ക് കളിക്കാർ ഇറങ്ങുന്ന ക്രമം വരെ നിശ്ചയിച്ചിരുന്ന വിചിത്രമായ അന്ധവിശ്വാസങ്ങൾക്ക് ഉടമയായിരുന്നു. നിലവിലെ പരിശീലകൻ ലയണൽ സ്കലോണിയും തനിക്ക് ഇത്തരം ആചാരങ്ങൾ ഉള്ളതായി സമ്മതിച്ചിട്ടുണ്ട്. മൈതാനത്തേക്ക് എപ്പോഴും വലതുകാൽ വെച്ച് കയറുകയും കുരിശുവരയ്ക്കുകയും ചെയ്യുന്നത് സ്കലോണിയുടെ പതിവാണ്. 1986-ലെ ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും 1998-ലെ ഡേവിഡ് ബെക്കാമിന്റെ ചുവപ്പ് കാർഡും സൃഷ്ടിച്ച ചരിത്ര പശ്ചാത്തലത്തിൽ, ഈ സെമിഫൈനൽ പോരാട്ടം കനക്കുമെന്നുറപ്പാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News