കോന്നിയിൽ നാടകീയ രംഗങ്ങൾ: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച പ്രവർത്തകനോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
പത്തനംതിട്ട:
കോന്നിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ നാടകീയ രംഗങ്ങൾ. പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകനായ ദാസ് പി. ജോർജിനോട് മുഖ്യമന്ത്രി പരസ്യമായി ക്ഷോഭിച്ചു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ, വികസന ആവശ്യങ്ങളെയും കേന്ദ്ര ഫണ്ടിനെയും കുറിച്ച് ചോദിക്കാനുണ്ടെന്ന് ദാസ് പി. ജോർജ് വിളിച്ചു പറയുകയായിരുന്നു. എന്നാൽ, ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി, “ചോദിക്കാനുള്ളത് വീട്ടിൽ പോയി ചോദിച്ചാൽ മതി, ഇവിടെയല്ല അത് പറയേണ്ടത്” എന്ന് കർശന ഭാഷയിൽ മറുപടി നൽകി. പ്രസംഗം തടസ്സപ്പെടുത്തിയതിലുള്ള അമർഷം പ്രകടിപ്പിച്ച അദ്ദേഹം, ചോദ്യം ഉന്നയിച്ചയാളെ വിലക്കിയ ശേഷം പ്രസംഗം തുടർന്നു.
സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഭരണാധികാരികളോട് ചോദ്യം ചോദിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമർത്തുകയാണ് ഇതിലൂടെയെന്നും വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയുണ്ടായ ഈ വിവാദം വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവ ചർച്ചയാക്കാനാണ് രാഷ്ട്രീയ എതിരാളികളുടെ നീക്കം.
