വീണ്ടും യുദ്ധഭീതി; ഇറാന് നേരെ ഇന്ന് രാത്രി അതിശക്തമായ ആക്രമണമെന്ന് ട്രംപ്, എണ്ണക്കയറ്റുമതി കേന്ദ്രം പിടിച്ചെടുക്കുമെന്നും ഭീഷണി
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ, ഇറാന് നേരെ വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വ്യാഴാഴ്ച രാത്രി തന്നെ ഇറാന് മേൽ അതിശക്തമായ സൈനിക ആക്രമണം നടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഗൾഫ് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തിയുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണായക പ്രഖ്യാപനം.
എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ പിടിച്ചെടുക്കും
വരും ദിവസങ്ങളിൽ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്റെയും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്‌റാന്റെ എണ്ണ-വാതക വിപണി പൂർണ്ണമായും യുഎസ് അധീനതയിലാക്കുമെന്നാണ് ട്രംപിന്റെ കുറിപ്പിൽ പറയുന്നത്.
”വെനിസ്വേലയിലെ എണ്ണ വിഭവങ്ങളുടെ മേൽ അമേരിക്ക കൈവരിച്ച നിയന്ത്രണം ഇരു രാജ്യങ്ങൾക്കും വലിയ രീതിയിൽ ഗുണം ചെയ്തു. അതിനോടാണ് ഇറാന്റെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടത്.” – ഡൊണാൾഡ് ട്രംപ്
നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖല വീണ്ടും ഒരു യുദ്ധഭീതിയുടെ നിഴലിലായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ.
