തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച നവജാതശിശു മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് പോലീസ്
തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്.
തിരുവനന്തപുരം:
കാട്ടാക്കട പൂഴനാട് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഇന്ന് ഉച്ചയോടെയാണ് പൂഴനാട് പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന (21) വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്.
അമിത രക്തസ്രാവത്തെ തുടർന്ന് ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അൽത്താഫ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വയറുവേദനയാണെന്ന് പറഞ്ഞ ഷംനയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഓട്ടോറിക്ഷ വിളിക്കാൻ പോയ സമയത്താണ് പ്രസവം നടന്നത്. തിരികെ എത്തിയ അൽത്താഫ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഷംനയെയും മരിച്ച നിലയിലുള്ള കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഷംന ഒൻപത് മാസം ഗർഭിണിയായിരുന്നുവെങ്കിലും താൻ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പോലീസിന് നൽകിയ മൊഴി. ഇത് പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള ഷംനയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
