വാളയാർ ആൾക്കൂട്ട കൊലപാതകക്കേസ്: പ്രതി വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്:
വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി വിനോദാണ് മരിച്ചത്. കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
2025 ഡിസംബർ 18-നായിരുന്നു അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ എന്നയാൾ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇരുന്നിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശി ആണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ കേസിൽ അറസ്റ്റിലായ വിനോദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാകാൻ ഇരിക്കെയാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
