കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു; ആശങ്കയൊഴിയാതെ നാട്
മടിക്കേരി:
കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയ പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നാല് ദിവസം പിന്നിട്ടിട്ടും യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാവിലെ 8:15-ന് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നത്. ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങിയവർ ശരണ്യ ഒരു നായക്കുട്ടിയുമായി കളിച്ച് കുന്നിൻ മുകളിൽ ഉണ്ടായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടെയുണ്ടായിരുന്നവർ താഴേക്ക് പോരാമെന്ന് പറഞ്ഞപ്പോൾ താൻ പിന്നാലെ വന്നുകൊള്ളാമെന്ന് ശരണ്യ മറുപടി നൽകിയതായും വിവരമുണ്ട്.
പിന്നീട് റിസോർട്ട് ജീവനക്കാർ ശരണ്യ തിരിച്ചെത്തിയില്ലെന്ന് അറിയിച്ചപ്പോഴാണ് തിരച്ചിൽ ആരംഭിച്ചത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. നിലവിൽ ഡോഗ് സ്ക്വാഡും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ എൺപതിലധികം പേർ ചേർന്ന് കാടിനുള്ളിൽ പരിശോധന നടത്തുന്നുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ മുൻപും പലതവണ സമാനമായ രീതിയിൽ സോളോ ട്രിപ്പുകൾ നടത്തിയിട്ടുള്ളതായാണ് സുഹൃത്തുക്കൾ പറയുന്നത്.
