യുഎസ്-ഇറാൻ സംഘർഷം: ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം
ചൊവ്വാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് പുക ഉയരുന്നു.
വാഷിംഗ്ടൺ/ടെഹ്‌റാൻ:
ഇറാൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കവെ, ലോകത്തെ മുൾമുനയിൽ നിർത്തിയ നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സമർപ്പിച്ച 10 ഇന നിർദ്ദേശം പരിഗണിച്ച്, രാജ്യത്തിന് മേലുള്ള സൈനിക ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഭയാനകമായ ആക്രമണങ്ങൾക്കായി നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നാടകീയ നീക്കം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഈസ്റ്റേൺ ടൈം) മുൻപായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ “ഇന്ന് രാത്രി ഒരു വലിയ സംസ്കാരം തന്നെ ഇല്ലാതാകും” എന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ഈ പ്രസ്താവന ലോകരാജ്യങ്ങളെ ഞെട്ടിച്ചെങ്കിലും, പിന്നീട് ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഇറാൻ്റെ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.
ട്രംപിന്റെ ഭീഷണിക്കെതിരെ തുർക്കിയിലെ ഇറാൻ എംബസി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. “അലക്സാണ്ടർ ഇതിനെ ചുട്ടെരിച്ചു, മംഗോളിയക്കാർ തകർത്തു, ചരിത്രം ഇതിനെ പരീക്ഷിച്ചു. പക്ഷേ ഇറാൻ ഇന്നും ഇവിടെയുണ്ട്. ഒരു മനോരോഗിയുടെ ഭീഷണിക്ക് കാലത്തെ തോൽപ്പിക്കാനാവില്ല,” എന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ ഒമാൻ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം ഖാർഗ് ഐലൻഡിലെ ഇറാനിയൻ സിവിലിയൻ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. സംഘർഷം തുടരുന്നത് ആഗോള ഇന്ധന വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
